എ പത്മകുമാർ പുറത്തേക്കോ? സ്വർണക്കൊള്ള കേസിൽ വിശദീകരണം തേടി സിപിഎം, പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് കത്ത്

AnilKumar BalaKrishnan

പത്തനംതിട്ട: ശബരിമല സ്വർണകൊള്ള കേസിൽ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ. പത്മകുമാർ സിപിഎമ്മിന് പുറത്തേക്കെന്ന് സൂചന. സ്വർണക്കൊള്ള കേസിൽ വിശദീകരണം തേടി പാർട്ടി നോട്ടീസ് നൽകി. തപാലിൽ ആണ് ജില്ലാ നേതൃത്വം നോട്ടീസ് നൽകിയത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം. വിശദീകരണം തേടിയ ശേഷം നടപടിക്ക് സാധ്യതയെന്ന വിവരവും പുറത്തുവരുന്നുണ്ട്. നോട്ടീസ് നൽകിയത് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം എന്നാണ് സൂചന. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പത്മകുമാറിനെ പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് പത്മകുമാര്‍ കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. 

105 ദിവസത്തിന് ശേഷമാണ് രണ്ടു കേസുകളിൽ ജാമ്യം ലഭിച്ചതിനാൽ പത്മകുമാർ പുറത്തിറങ്ങിയത്. വാതിൽപാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലുമാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയത്. സ്വർണപാളികള്‍ ചെമ്പാക്കി രേഖയുണ്ടാക്കി ഉണ്ണികൃഷ്ണൻ പോറ്റിക്കും സംഘത്തിന് സ്വർണകൊള്ളക്ക് അവസരമൊരുക്കിയെന്നാണ് എസ്ഐടി കണ്ടെത്തൽ. എന്നാൽ 90 ദിവസത്തിനകം രണ്ടു കേസിലും കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്തിനാൽ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.

Share This Article