ഇടുക്കി : ഊർജ്ജ മേഖലയ്ക്ക് വൻ കുതിപ്പേകുന്ന 60 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതി ഇന്ന് രാവിലെ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ അഭിമാനമായ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കും ഇന്ന് തുടക്കം കുറിച്ചുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഏകദേശം 594.37 കോടി രൂപ ചെലവിൽ യാഥാർത്ഥ്യമാക്കിയ പള്ളിവാസൽ വിപുലീകരണ പദ്ധതിയിലൂടെ പ്രതിവർഷം 153.9 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. 30 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ പദ്ധതിയുടെ ജലാശയത്തിലെ അധിക ജലലഭ്യത പൂർണ്ണമായും പ്രയോജനപ്പെടുത്തുകയാണ് ഇതിലൂടെ സർക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
