മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്റെ ആരോപണം ഗൗരവതരം എന്നാണ് ഇടതുമുന്നണി വിലയിരുത്തുന്നത്. സിപിഐ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. സിപിഎമ്മിനുള്ളിലും വിമർശനമുണ്ട്. തിരഞ്ഞെടുപ്പ് വേള ആയതിനാൽ തുടർനടപടി വേഗത്തിൽ ആക്കണം എന്നാണ് ഉയരുന്ന ആവശ്യം. ഭാര്യ രേഖാമൂലം പരാതി നൽകിയില്ലെങ്കിലും വെളിപ്പെടുത്തൽ ഗുരുതരം എന്നാണ് മുന്നണി നിരീക്ഷിക്കുന്നത്.
വിവാദങ്ങൾക്കിടെ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുക്കുമോ എന്നതിലും ആകാംഷ ഉണ്ട്. വാളകത്തെ വീട്ടിലാണ് മന്ത്രി. അവിടെനിന്ന് നേരെ തിരുവനന്തപുരത്തേക്ക് വരുമെന്നാണ് വിവരം. മുഖ്യമന്ത്രി വിശദീകരണം തേടിയേക്കും. ഗണേഷ് കുമാർ മുഖ്യമന്ത്രിയെ നേരിട്ട് കാണാനാണ് സാധ്യത.
സംഭവം ഉണ്ടായപ്പോൾ ബിന്ദു മേനോൻ പോലീസിൽ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുടെ മകളെ ഫോണിൽ വിളിച്ചു ബിന്ദു മേനോൻ കാര്യങ്ങൾ ധരിപ്പിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് പോലീസിൽ അറിയിച്ചില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. സർക്കാരും പോലീസും വെട്ടിലായിരിക്കുകയാണ്.
കെഎസ് യു സംസ്ഥാന വൈസ് പ്രസിഡൻറ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും ബിന്ദു മേനോന്റെ പരാതി ലഭിച്ചില്ല എന്ന ന്യായീകരണവും ഒരു ഭാഗത്തുണ്ട്. എന്നാൽ വിഷയം ഗൗരവം ഉള്ളതായതിനാൽ പരാതിയില്ലാതെ കേസെടുക്കാൻ ആകുമോ എന്നാണ് നോക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാകും.

