മോദി സർക്കാർ കർഷക തൊഴിലാളി വിരുദ്ധ നയങ്ങൾ തുടരുന്നതിനിടെ ഇന്ന് പാർലമെൻ്റ് സമ്മേളനം തുടങ്ങുന്ന പശ്ചാത്തലത്തിൽ സംയുക്ത കിസാൻ മോർച്ചയും സംയുക്ത ട്രേഡ് യൂണിയനുകളും ഇന്ന് സമാന്തര പാർലമെൻ്റ് സമ്മേളനം സംഘടിപ്പിക്കും. 11 മണി മുതൽ ദില്ലി ജന്ദർ മന്ദിറിലാണ് മോദി സർക്കാരിനെതിരായ സമാന്തര പാർലമെൻ്റ് സമ്മേളനം നടത്തുക.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്കെതിരെ ഫെബ്രുവരി 12ന് നടത്തിയ അഖിലേന്ത്യ പണിമുടക്കിൻ്റെ തുടർച്ചയായാണ് ഇന്നത്തെ സമാന്തര പാർലമെൻ്റ് സമ്മേളനം. മോദി സർക്കാർ കൊട്ടിഘോഷിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പരാജയം, മോദി സർക്കാരിൻ്റെ കീഴിൽ വ്യവസായ സംരംഭങ്ങൾ ഗണ്യമായി കുറഞ്ഞത് ഉൾപ്പെടെ വിഷയങ്ങളും ഉയർത്തിക്കാട്ടും. മോദി സർക്കാരിൻ്റെ കർഷക തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രമേയവും ഇന്നത്തെ സമാന്തര പാർലമെൻ്റിൽ അവതരിപ്പിക്കും.
അതേസമയം, ലോക്സഭ സ്പീക്കർ ഓം ബിർളക്ക് എതിരായ അവിശ്വാസ പ്രമേയം ഇന്ന് ലോക്‌സഭയിൽ എത്തും. 120 എം പിമാരാണ് ഒപ്പിട്ടത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നൽകുന്നില്ല, വനിത എംപിമാർക്കെതിരായ പരാമർശം എന്നീ കാര്യങ്ങള്‍ ഉയർത്തിയാണ് അവിശ്വാസ പ്രമേയ നോട്ടിസ് നൽകിയിട്ടുള്ളത്.

