തിരുവനന്തപുരം:സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരത്തിൽ മിനിമം വേതനം അനുവദിക്കേണ്ടതാണെന്ന് വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാരിൻ്റെ മിനിമം വേതന കമ്മിറ്റി നഴ്‌സുമാർക്ക് മാത്രമല്ല സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് എല്ലാവർക്കുമുള്ള മിനിമം വേതനം സംബന്ധിച്ച തീരുമാനമെടുത്തിട്ടുണ്ട്. സർക്കാരിൻ്റെ ഈ തീരുമാനത്തെ മാനേജ്മെൻ്റുകൾ കോടതിയിൽ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തൊഴിലാളികൾക്ക് അർഹമായ വേതനവും ആനുകൂല്യങ്ങളും നൽകേണ്ട ഉത്തരവാദിത്തം ആശുപത്രി മാനേജ്‌മെൻ്റുകൾക്കും ഉണ്ട്. ഇക്കാര്യത്തിൽ എല്ലാ സ്വകാര്യ ആശുപത്രികളും സര്‍ക്കാരിൻ്റെ തീരുമാനം പാലിക്കണെമെന്നും ശിവൻകുട്ടി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികള്‍ വേതനം കൂട്ടി നൽകാൻ തയാറാണെന്നും സംസ്ഥാന സർക്കാർ ഇത് വൈകിപ്പിക്കുകയാണെന്നുമായിരുന്നു നഴ്‌സുമാരുടെ സംഘടന ആരോപിച്ചിരുന്നത്.
ഇക്കാര്യത്തിലാണ് മന്ത്രി വ്യക്തത വരുത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാരിൻ്റെ മിനിമം വേതന കമ്മിറ്റി ഇതിനകം തീരുമാനമെടുത്തിട്ടുണ്ടെന്നും വെള്ളിയാഴ്‌ചയോ ശനിയാഴ്‌ചയോ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.

