അങ്കമാലി അപകടം: പ്രതിയെ ഇനിയും പിടികൂടാനാകാതെ പൊലീസ്. പ്രതിയുടെ അച്ഛൻ അറസ്റ്റിൽ

AnilKumar BalaKrishnan

കൊച്ചി: അങ്കമാലിയിൽ ബികോം വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൺ മരിക്കാനിടയായ വാഹനാപകടത്തിലെ പ്രതിയെ ഇനിയും പിടികൂടാനാകാതെ പൊലീസ്. പ്രതിയുടെ അച്ഛൻ ജോർജ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് നടപടി. അങ്കമാലി സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുശേഷം ആയിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

ജാസ്ലിയയെ ഇടിച്ചിട്ട് വാഹനം നിർത്താതെ പോകുകയായിരുന്നു. കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സിറിയക് പി ജോർജ് ആണ് വാഹനം ഓടിച്ചത്. ചാലാക്കൽ മെഡിക്കൽ കോളേജിലെ ഹൌസ് സർജൻസി വിദ്യാർത്ഥിയാണ് ഡോ. സിറിയക് പി ജോർജ്. അപകടം നടക്കുമ്പോൾ കാറിൽ സുഹൃത്തും ഉണ്ടായിരുന്നു. സിറിയക് പി ജോർജിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ജാസ്ലിയയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയാണ് ജാസ്ലിയ യാത്രയാകുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article