അമേരിക്കൻ ഇസ്രയേൽ സംയുക്താക്രമണത്താലും ഇറാന്റെ തിരിച്ചടിയാലുമുള്ള പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ഗൾഫ് രാജ്യങ്ങളിലേക്ക് പടർന്നതോടെ കടുത്ത നിലപാടിലേക്ക് ജി സി സി രാഷ്ട്രങ്ങൾ. അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഗൾഫ് മേഖലയിലെ ഇറാന്റെ തിരിച്ചടിയാണ് ജി സി സി രാജ്യങ്ങളെ പ്രകോപിച്ചിരിക്കുന്നത്. അമേരിക്കയെ എന്നല്ല ആരെ ലക്ഷ്യമിട്ടായാലും ഗൾഫിലേക്ക് ആക്രമണം പാടില്ലെന്നാണ് ജി സി സി രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. അത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി തീരുമാനമെടുത്തതായും ജി സി സി വ്യക്തമാക്കി. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും ജി സി സി രാജ്യങ്ങൾ കൂട്ടിച്ചേർത്തു. ആക്രമണങ്ങളെ പ്രതിരോധിക്കാൻ എല്ലാ ശേഷിയും ഉപയോഗിക്കുമെന്നും ജി സി സി വ്യക്തമാക്കി. ഗൾഫിലേക്ക് ഇറാൻ ആക്രമണം തുടങ്ങിയപ്പോൾ തന്നെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യയാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ ഓരോരോ രാജ്യങ്ങളായി രംഗത്തെത്തി. ഏറ്റവും ഒടുവിൽ ഇക്കാര്യം വ്യക്തമാക്കി ജി സി സി കൂട്ടായ്മ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇറാന്റെ ഗൾഫ് നീക്കങ്ങളെ പ്രതിരോധിക്കാൻ ഏത് വിധേനയുള്ള സൈനിക – നയതന്ത്ര നടപടികൾക്കും തയ്യാറാണെന്നും അംഗരാജ്യങ്ങൾ പ്രഖ്യാപിച്ചു. മേഖലയെ ഒന്നടങ്കം അപകടത്തിലാക്കുന്ന പ്രകോപനപരമായ നീക്കങ്ങൾ ഇറാനെ ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തുകയാണ്
