കൽപ്പറ്റ: ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ചടങ്ങ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർവഹിച്ചു. വയനാട് എം പി പ്രിയങ്ക ഗാന്ധി, മുസ്ലിം ലീഗ് അഖിലേന്നേത്തായ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ഷാഫി പറമ്പിൽ എംപി, ടി സിദ്ധിഖ് എംഎൽഎ തുടങ്ങിയ വിവിധ നേതാക്കൾ പങ്കെടുത്തു.
കോൺഗ്രസ് നിർമിക്കുന്ന നൂറുവീടുകളിൽ അമ്പത് വീടുകളാണ് മേപ്പാടിയിലെ കുന്നമ്പറ്റയിൽ ആദ്യം നിർമിക്കുന്നത്. എട്ട് സെന്റ് ഭൂമിയിൽ 1041 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ഒരുങ്ങുന്നത്. ഭാവിയിൽ ഒരുനില കൂടി നിർമിക്കാൻ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപഘടന.
ദുരന്തത്തിന് മുന്നിൽ ആത്മവീര്യം കെടാതെ വയനാട്, ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ ഒന്നിച്ചു നിന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പരസ്പരം പിണങ്ങി നടക്കാൻ സാധിക്കാത്തതാണ് വയനാട്ടിലെ ജനതയുടെ മാജിക്കെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പദ്ധതിക്കായി ഭൂമി വാങ്ങുന്നതിൽ പല പ്രതിസന്ധികളും ഉണ്ടായി. എല്ലാവർക്കും ഒപ്പം കോൺഗ്രസ് പാർട്ടി എന്നും ഉണ്ടാകും. ഭവന പദ്ധതി പൂർത്തികരിച്ച മുസ്ലിം ലീഗിനെ അഭിനന്ദിക്കുകയാണെന്നും രാഹുൽ പറഞ്ഞു.

