കോഴിക്കോട് വലിയങ്ങാടിയിൽ പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ സംഭവത്തിൽ മരണം നാലായി. തിരുവങ്ങൂർ സ്വദേശി വിനോദാണ് മരിച്ചത്. മുൻപ് പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബാണ് ജോലിക്കിടെ തൊഴിലാളികളുടെ മുകളിലേക്ക് പതിച്ചത്. കിനാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശികളായ അഷ്റഫ്, ബഷീർ തിരുവങ്ങൂർ സ്വദേശി വിനോദ് എന്നിവരാണ് മരിച്ചത്.
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള എഴുപത് വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിലാണ് അപകടം നടന്നത്. നിരവധി തൊഴിലാളികൾ വിശ്രമിക്കാനായി ആശ്രയിച്ചിരുന്ന ഈ കെട്ടിടം അത്യന്തം അപകടാവസ്ഥയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. രണ്ടാഴ്ച മുൻപ് ഇതേ കെട്ടിടത്തിൽ ഒരു പുതിയ സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരുന്നു. കെട്ടിടം പൊളിച്ചുനീക്കണമെന്ന നിർദ്ദേശമുണ്ടായിട്ടും അത് മറികടന്നാണ് പുതിയ സ്ഥാപനത്തിന് അനുമതി നൽകിയതെന്ന ആക്ഷേപം ശക്തമാണ്.
