പത്തനംതിട്ട : ചികിത്സാ പിഴവ് ആരോപിച്ച് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം നേരിടാന്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് .തന്റെ സുരക്ഷയ്ക്ക് ഒരു പോലീസ് സന്നാഹവും വേണ്ട. പാര്‍ട്ടി പ്രവര്‍ത്തകരുണ്ടാകും. താനും ഇവിടെ തന്നെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പ്രതിഷേധം ഭയന്ന് ഓടുന്ന ആളല്ല താൻ. സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ നല്‍കും. വീഴ്ച കണ്ടെത്തിയാല്‍ നടപടി ഉണ്ടാകും. മനുഷ്യ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഒരു ആരോഗ്യമന്ത്രി ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാപിഴവുകളില്‍ പ്രതിപക്ഷവും മാധ്യമങ്ങളും ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. ഹരിപ്പാട് സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നോയെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
അതേ സമയം ആരോഗ്യമന്ത്രിയുടെ വീട്ടിൽ യൂത്ത് കോണ്‍ഗ്രസ് റീത്ത് വച്ചതിനെതിൽ പ്രതിപക്ഷ നേതാവിനെതിരെ സിപിഎം പ്രതിഷേധത്തിന് സാധ്യതയെന്ന് പൊലീസിന് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് മുന്നറിയിപ്പ്. വിഡി സതീശന്റെ പുതുയുഗയാത്രയിൽ ഉള്‍പ്പെടെ കടന്നുകയറി കരിങ്കൊടി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലോ പറവൂരിലെ സ്വകാര്യ വസതിയിലോ എംഎൽഎ ഓഫീസിലോ കടന്നുകയറി സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യതയുണ്ട്. അതിനാൽ ക്രമസമാധാന പ്രശ്നം ഒഴിവാക്കുന്നതിനുള്ള സുരക്ഷാ മുന്‍കരുതൽ വേണം. പ്രതിപക്ഷ നേതാവിന്റെ യാത്രയിലും പരിപാടികളിലും താമസ സ്ഥലത്തും ജാഗ്രതയുണ്ടാകണമെന്നും പൊലീസിന് നിര്‍ദ്ദേശം നൽകി.

