അഡ്ലെയ്ഡ്: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പര 2-1 സ്വന്തമാക്കി ഇന്ത്യ . നിർണായകമായ മൂന്നാം മത്സരത്തിൽ 17 റൺസിന്റെ ജയമാണ് നീലപ്പട സ്വന്തമാക്കിയത്. ഇന്ത്യന്‍ വനിതകള്‍ ഉയർത്തിയ 177 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കങ്കാരുപ്പടയ്ക്ക് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് മാത്രമെ നേടാൻ കഴിഞ്ഞുള്ളൂ. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഓസ്ട്രേലിയയിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യന്‍ വനിതകളുടെ ആദ്യ പരമ്പര വിജയമാണിത്.
57 റൺസ് നേടിയ ആഷ്ലെ ഗാർഡ്നറാണ് ഓസീസിന്റെ ടോപ് സ്കോറർ. ഫീബ ലിച്ച്ഫീൽഡ് (26) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓസീസ് നിരയിൽ ആറ് ബാറ്റര്‍മാർക്ക് രണ്ടക്കം കടക്കാനായില്ല. ഇന്ത്യയ്ക്കായി ശ്രീചാരണിയും ശ്രേയങ്ക പാട്ടീലും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. സ്കോർ: ഇന്ത്യ 176/6 ഓസ്ട്രേലിയ 159/9.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കായി സ്മൃതി മന്ദാന 82 റണ്‍ നേടി സ്മൃതിയ്ക്ക് മികച്ച പിന്തുണ നല്കിയ ജെമീമ റോഡ്രിഗസ് (59) അർധസെഞ്ചുറി നേടി. ഓസ്ട്രേലിയയ്ക്ക് വേണ്ടി അന്നാബെൽ സതർലൻഡ് രണ്ട് വിക്കറ്റെടുത്തു. കിം ഗാർത്തും ക്യാപ്റ്റൻ സോഫി മോളിനെക്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
സ്മൃതി മന്ദാനയെ കളിയിലെ താരമായി തെരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയായും വിജയിച്ചിരുന്നു.

