റവന്യു ഉദ്യോഗസ്ഥരുടെ കൈയ്യും കാലും തല്ലി ഒടിക്കുമെന്നു ദേവികുളം എംഎൽഎ എ.രാജയുടെ ഭീഷണി. മൂന്നാർ സ്പെഷ്യൽ തഹസിൽദാർ സി.വി.ഗായത്രിയെ ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഭീഷണി. സ്പെഷ്യൽ തഹസീൽദാർ സി വി ഗായത്രിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാർ ടൗണിൽ കയ്യേറ്റ ഭൂമിയിലെ നിർമാണങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇവർ പരാതിയുമായി എംഎൽഎയെ സമീപിച്ചു. ജീവനക്കാരിൽ ചിലർ കൈക്കൂലി വാങ്ങി കയ്യേറ്റങ്ങൾക്ക് ഒത്താശ ചെയ്യുന്നുവെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കുമോ എന്നും എം എൽ എ ചോദിച്ചു. വിവരം നൽകിയാൽ റിപ്പോർട്ട് ചെയ്യാമെന്ന് തഹസീൽദാർ മറുപടിയും പറഞ്ഞു. ഇതിനിടെയാണ് ജീവനക്കാർക്കെതിരെ എംഎൽഎയുടെ ഭീഷണി. നിയമപരമായാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് തഹസീൽദാർ പറയുമ്പോൾ നിയമം നോക്കിയാൽ നാട്ടിൽ കെട്ടിടങ്ങൾ ഉയരില്ലെന്നാണ് എംഎൽഎ മറുപടി നൽകുന്നത്
