“ഇരുണ്ട കാലം, ഓർമകൾ ഉണ്ടായിരിക്കണം’; യുഡിഎഫ് കാലത്തെ അഴിമതികൾ അക്കമിട്ട് നിരത്തി വെബ്സൈറ്റുമായി സിപിഎം

insight kerala

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, മുൻ യു ഡി എഫ് സർക്കാരിന്റെ കാലത്തെ അഴിമതികളും ഭരണപരാജയങ്ങളും ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് സി പി എം പുതിയ വെബ്സൈറ്റ് പുറത്തിറക്കി. ‘ഇരുണ്ട കാലം’ എന്ന പേരിലുള്ള ഈ വെബ്സൈറ്റിലൂടെ യു ഡി എഫ് ഭരണകാലത്തുണ്ടായ വിവാദങ്ങളും അഴിമതി കേസുകളും വിശദമായി പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് പാർട്ടി നീക്കം. ‘മകനേ തിരിച്ച് വരല്ലേ’ എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനും ഇതിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനും 10 വ‍ർഷമായി തുടരുന്ന പിണറായി വിജയൻ സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാനും ഈ വെബ്സൈറ്റ് ഗുണമാകുമെന്നാണ് സി പി എം കണക്കുകൂട്ടുന്നത്.

യുഡിഎഫ് കാലത്ത് മന്ത്രിമാരും എംഎൽഎമാരുമായിരുന്ന നേതാക്കളുടെ ചിത്രത്തിനൊപ്പം അഴിമതി ആരോപണങ്ങളുമാണ് സൈറ്റിൽ നൽകിയിട്ടുള്ളത്. രമേശ് ചെന്നിത്തല, വി എസ് ശിവകുമാർ, പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, കെ ബാബു, അടൂർ പ്രകാശ്, എം കെ മുനീർ, പി കെ ജയലക്ഷ്മി, പി കെ അബ്ദുറബ്ബ് എന്നിവർക്കെതിരെ ചിത്ര സഹിതമാണ് സൈറ്റിൽ വിവരങ്ങൾ നൽകിയിട്ടുള്ളത്.

സോളാർ കാലം, പവർകട്ടും ലോഡ് ഷെഡിങ്ങും, ഗെയ്ൽ പദ്ധതിക്കും ഫുൾസ്റ്റോപ്പിട്ട യുഡിഎഫ് കാലം, തകർന്നടിഞ്ഞ പൊതുവിദ്യാഭ്യാസം, സ്ഥലംവിട്ട ദേശീയപാത അതോറിറ്റി, ബാർ കോഴ, വർഗീയത പടർത്തുന്ന എംഎൽഎമാരുടെ കാലം, പൊലീസ് ആധുനികവത്കരണ ഫണ്ടിൽ തിരിമറി, ആരോഗ്യ രംഗത്തെ അഴിമതി, അനധികൃത സ്വത്ത് സമ്പാദനക്കേസ്, 256 കോടിയുടെ ടൈറ്റാനിയം അഴിമതി, ആദിവാസി ഫണ്ട് തട്ടിപ്പ്, പാലാരിവട്ടം പാലം അഴിമതി, പ്ലസ്ടു കോഴ എന്നിങ്ങനെ തലക്കെട്ടുകളിലാണ് വിവിധ വിമർശനങ്ങൾ നൽകിയിട്ടുള്ളത്. ഇവയിൽ ക്ലിക്ക് ചെയ്താൽ ഇത് സംബന്ധിച്ച വീഡിയോകൾ ലഭ്യമാകും വിധമാണ് വെബ്‌സൈറ്റ് സജ്ജമാക്കിയിട്ടുള്ളത്. വീഡിയോകളിൽ മാധ്യമവാർത്തകളുടെ ക്ലിപ്പുകളും നൽകിയിട്ടുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article