കൊല്ലം : സമൂഹമാധ്യമം വഴി പരിചയപ്പെട്ട അജ്ഞാത സംഘം കുണ്ടറ സ്വദേശിയുടെ 1.625 കോടി തട്ടിയെടുത്തതായി പരാതി. ഓൺലൈൻ ട്രേഡിങ് വഴി ഇരട്ടിയിലേറെ പണം ലഭിക്കുമെന്നു പ്രലോഭിപ്പിച്ചാണ് പണം തട്ടിയത്. കുണ്ടറ ആറുമുറിക്കട പുലിപ്ര സ്വദേശിയുടെ പണമാണ് നഷ്ടമായത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രതികൾ ഓൺലൈൻ ട്രേഡിങ് സൈറ്റുകളിലൂടെയാണ് പണം തട്ടിയത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഡിസംബർ വരെ 3 വിവിധ ലിങ്കുകളിൽ ലോഗ് ഇൻ ചെയ്യിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇന്ത്യയിലെയും വിദേശത്തെയും അഞ്ച് വാട്സാപ്പ് നമ്പറുകളിൽ നിന്ന് പ്രതികൾ ഇരയുമായി ബന്ധം സ്ഥാപിച്ചു. തുടർന്ന് വിവിധ ബാങ്ക് അകൗണ്ടുകളിലേക്കു ഇരുപതോളം തവണ പണം നിക്ഷേപിച്ചു.
എകെ ട്രേഡിങ് കമ്പനി, എച്ച്കെ എന്റർപ്രൈസസ്, പുനി ത് എന്റർപ്രൈസസ്, സിനു ട്രേഡേഴ്സ്, എസ്കെ കൺസൽ : റ്റൻസി, എംജെ എൻ്റർപ്രൈസ സ്, ആർബി ട്രേഡേഴ്സ്, മാരുതി : എന്റർപ്രൈസസ്, ടെക്നോളജീ സ് പ്രൈവറ്റ് ലിമിറ്റഡ്, അവയ്ൽ ട്രേഡേഴ്സ്, ശിവരാജ് സിങ് സഹാരി, രാജിബുൾ ഇസ്ലാം, രാജാബാബു ഡോണ പട്ടേൽ മാനുഫാക്ചറിങ് എന്നിവയുടെ അകൗണ്ടുകളിലേക്കാണു പണം നിക്ഷേപിച്ചത്.
പിന്നീട് പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നി പണം പിൻവലിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഇരട്ടയിലേറെ ലാഭം ലഭിക്കുമെന്ന് കരുതി നിക്ഷേപിച്ച തുക മുഴുവൻ നഷ്ടമായെന്ന് തിരിച്ചറിഞ്ഞതോടെ കൊട്ടാരക്കര സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. സൈബർസെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

