മുംബൈ: സർവീസ് നടത്തുന്നതിന് മതിയായ അനുമതിയില്ലാതെ എയർബസ് വിമാനം എട്ടുതവണ പറത്തിയതിന് എയർ ഇന്ത്യക്ക് ഡിജിസിഎ ഒരു കോടി രൂപ പിഴ ചുമത്തി. ഗുരുതരമായ നിയമലംഘനമാണ് എയർ ഇന്ത്യ നടത്തിയിരിക്കുന്നതെന്ന് ഏവിയേഷൻ റെഗുലേറ്റർ വിശേഷിപ്പിച്ചു. സംഭവത്തിൽ എയർഇന്ത്യയുടെ ഉന്നതതല മാനേജ്മെന്റിനെ ഡിജിസിഎ കുറ്റപ്പെടുത്തുകയും ചെയ്തു.
എയർബസ് എ320 വിമാനമാണ് നിയമലംഘനം നടത്തി സർവീസ് നടത്തിയത്. കഴിഞ്ഞ വർഷം നവംബർ 24നും 25നും ഇടയിൽ ഡൽഹി, ബെംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങൾക്കിടയിലാണ് സർവീസ് നടത്തിയത്. എയർവോർത്തിനസ്സ് റിവ്യൂ സർട്ടിഫിക്കറ്റ് (ARC) ഇല്ലാതെ എട്ട് സർവീസുകളാണ് എയർഇന്ത്യ നടത്തിയതെന്ന് ഡിജിസിഎ കണ്ടെത്തി.
വിമാനം നിർദ്ദിഷ്ട സുരക്ഷാ പരിശോധനകളും മറ്റു പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം ഡിജിസിഎ നൽകുന്ന ഒരു നിർണ്ണായക വാർഷിക സർട്ടിഫിക്കറ്റാണ് ARC. ഇതില്ലാതെ സർവീസ് നടത്തുന്നത് വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനമാണ്.
നിയമലംഘനത്തിന് സാധ്യമായ ഏറ്റവും ഉയർന്ന പിഴയാണ് ചുമത്തിയിട്ടുള്ളതെന്ന് ഡിജിസിഎ അറിയിച്ചു.

