ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങുന്നു

insight kerala

ന്യൂഡല്‍ഹി: വ്യോമസേനയ്ക്കായി 114 റഫാല്‍ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കായി ആറ് പി-8ഐ പട്രോള്‍ വിമാനങ്ങളും വാങ്ങുന്നതിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) അനുമതി നല്‍കി. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് ഗണ്യമായി ഉയര്‍ത്തുന്നതിനുള്ള നടപടിയാണിത്. 3.25 ലക്ഷം കോടി രൂപയ്ക്കാണ് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്.

ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധവിമാന കരാര്‍ ആണിത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഈ മാസത്തെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകിയിരിക്കുന്നത്. അതിര്‍ത്തികളിലെ സുരക്ഷാ വെല്ലുവിളികള്‍ നിലനില്‍ക്കെ വ്യോമസേനയില്‍ നിലവില്‍ 29 ഫൈറ്റര്‍ സ്‌ക്വാഡ്രണുകള്‍ മാത്രമാണുള്ളത്. ഇത് അംഗീകൃതശേഷിയായ 42ല്‍ നിന്ന് ഗണ്യമായി കുറവാണ്. ഈ വിടവ് നികത്താനാണ് വാങ്ങല്‍ അടിയന്തരമാക്കുന്നത്. ഈ ഇടപാട് പൂര്‍ത്തിയാകുന്നതോടെ ഇന്ത്യന്‍ വ്യോമസേനയുടെ പക്കല്‍ 150 റഫാല്‍ വിമാനങ്ങളുണ്ടാകും. കൂടാതെ, ഇന്ത്യന്‍ നാവികസേന യുദ്ധക്കപ്പലുകളില്‍ നിന്ന് പറന്നുയരാന്‍ ശേഷിയുള്ള 26 റഫാല്‍ വിമാനങ്ങള്‍ കൂടി സ്വന്തമാക്കും.

114ല്‍ 18 വിമാനങ്ങള്‍ പറക്കാന്‍ സജ്ജമായ നിലയില്‍ ഫ്രാന്‍സില്‍ നിന്ന് നേരിട്ട് വാങ്ങും. ബാക്കിയുള്ളവ ഇന്ത്യയില്‍ നിര്‍മ്മിക്കാനുമാണ് ഉദ്ദേശം. ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കീഴില്‍ ഏകദേശം 80 ശതമാനം വിമാനങ്ങളും തദ്ദേശീയമായി ഉത്പാദിപ്പിക്കും. കരാര്‍ പ്രകാരം 88 സിംഗിള്‍-സീറ്റ്, 26 ട്വിന്‍-സീറ്റ് റഫാലുകളാണ് ഇന്ത്യ വാങ്ങുക.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article