സന്നിധാനത്ത് ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാരുടെ സംശയകരമായ പണമിടപാടുകളിൽ ക്രിമിനൽ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു

insight kerala

ശബരിമല സന്നിധാനത്ത് ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാരുടെ സംശയകരമായ പണമിടപാടുകളിൽ ക്രിമിനൽ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. 2025-26 മണ്ഡല-മകരവിളക്ക് കാലയളവിൽ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ശബരിമല സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി. മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.

സീസൺ കാലയളവിൽ സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വഴി മാത്രം 14,08,880 രൂപയുടെ മണിയോഡറുകൾ അയക്കപ്പെട്ടതായാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നത്. പ്രതിദിനം വെറും 650 രൂപ വേതനത്തിന് ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരാണ് ഇത്തരത്തിൽ ലക്ഷങ്ങൾ നാട്ടിലേക്ക് അയച്ചത്. ഇതിൽ രണ്ട് ജീവനക്കാർ ഒരു ലക്ഷത്തിന് മുകളിലും, മറ്റ് മൂന്ന് പേർ 25,000 രൂപയ്ക്ക് മുകളിലും അയച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയും വലിയ തുക കൈമാറ്റം ചെയ്യപ്പെട്ടത് പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വലിയ സംശയങ്ങൾക്ക് ഇടയാക്കിയത്.ദേവസ്വം വിജിലൻസ് എസ്പിയാണ് ഈ ക്രമക്കേട് ആദ്യം കണ്ടെത്തിയത്. പോസ്റ്റ് ഓഫീസിൽ പണം അയക്കാൻ നൽകിയ നോട്ടുകളിൽ ഭസ്മത്തിന്റെയും കുങ്കുമത്തിന്റെയും അംശങ്ങൾ കണ്ടെത്തിയത് സംശയം വർദ്ധിപ്പിച്ചു. തുടർന്ന് സംശയനിഴലിലുള്ള ജീവനക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും അവർ ഹാജരാകാൻ തയ്യാറായില്ല.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article