മണിയൻപിള്ള രാജു പ്രതിയായ വാഹന അപകട കേസിൽ മ്യൂസിയം SHOയുടെ മൊഴിയെടുത്തു.
തിരുവനന്തപുരം DCP വിനോദാണ് മൊഴി എടുത്തത്. മണിയൻ പിള്ള രാജുവിനെ തള്ളി മ്യൂസിയം SHO മൊഴി നൽകി. അപകട വിവരം പോലീസിൽ വിളിച്ചു പറഞ്ഞു എന്ന രാജുവിന്റെ വാദം കള്ളമാണെന്നും ഒരു കോൾ പോലും രാജു സ്റ്റേഷനിലേക്ക് ചെയ്തിട്ടില്ലെന്നും ജി ഡി ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചിട്ടില്ലെന്നും SHO മൊഴിനൽകി. എമർജൻസി നമ്പറിലും രാജുവിന്റെ കോൾ വന്നില്ലെന്നും SHO വ്യക്തമാക്കിയിട്ടുണ്ട്. രാജുവിനെ രാത്രിയിൽ തന്നെ കണ്ടെത്താൻ നടപടി എടുത്തു. രണ്ടു തവണ വീട്ടിൽ പോയി. വീട് അടച്ചിട്ട നിലയിൽ ആയിരുന്നു. പിറ്റേന്ന് രാവിലെ ഏഴരക്കാണ് രാജു തന്നെ വിളിക്കുന്നതെന്നും
ഒമ്പതരക്ക് സ്റ്റേഷനിൽ ഹാജരാകാം എന്ന് പറഞ്ഞിരുന്നതായും
ഹാജരായില്ലെങ്കിൽ വീട്ടിൽ എത്തി അറസ്റ്റ് ചെയ്യുമെന്ന് താൻ മറുപടി നൽകിയതായും SHO മൊഴിനൽകി. ചോദ്യം ചെയ്തപ്പോഴാണ് കാർ എവിടെ ഇട്ടതെന്ന് മനസ്സിലായത്. ഉടൻ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. അതേസമയം പോലിസ് നടപടിക്രമങ്ങളിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും കാർ കണ്ടെത്താൻ കഴിയാത്തത് സാങ്കേതിക തടസ്സങ്ങൾ കാരണമെന്നുമാണ് SHO മൊഴി നൽകിയിട്ടുള്ളത്. രാത്രി ഒരു മണിക്കാണ് നടപടി തുടങ്ങിയതെന്നും ആ സമയം CCTV ദൃശ്യങ്ങൾ ശേഖരിക്കുക ബുദ്ധിമുട്ടാണെന്നും SHO വിശദീകരിച്ചു.
മണിയൻപിള്ള രാജുവിൻ്റെ വാദങ്ങൾ തള്ളി മ്യൂസിയം പൊലീസ്; അപകടം ഉണ്ടായപ്പോൾ സ്റ്റേഷനിൽ വിളിച്ചിട്ടില്ല
