അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം നാളെ നടക്കും. ബന്നാർഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള നേച്ചർ കോൺഫിഡന്റ് കാസ്കേഡിൽ വൈകിട്ട് നാലോടെയാണ് സംസ്കാര ചടങ്ങുകൾ. സി.ജെ. റോയിയുടെ മരണത്തിൽ, ആദായനികുതി വകുപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സഹോദരൻ സി.ജെ. ബാബു രംഗത്തെത്തി. കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്ന് സഹോദരൻ ചൂണ്ടിക്കാട്ടി. ആദായ നികുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് സമ്മർദം ഉണ്ടായിരുന്നുവെന്നാണ് കേട്ടതെന്നും സി ജെ ബാബു പറഞ്ഞു. മരണദിവസം രാവിലെ 10.40ന് റോയി തന്നെ വിളിച്ചിരുന്നു. നീ എപ്പോഴാണ് വരുന്നത്, എനിക്കൊന്ന് കാണണമെന്ന് പറഞ്ഞു. ശനിയാഴ്ച 7 മണിക്ക് കാണാമെന്ന് ഞാൻ പറഞ്ഞു. പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി
കടമോ, ബാധ്യതയോ, മറ്റ് ഭീഷണികളോ റോയിക്കുണ്ടായിരുന്നില്ല. കുടുംബത്തെ കണ്ട ശേഷം നിയമനടപടികളെ സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് ആലോചിക്കുമെന്നും സിജെ ബാബു പറഞ്ഞു
കേന്ദ്ര ഏജൻസികൾക്കെതിരെ സിപിഎമ്മും രംഗത്ത് വന്നു. സുപ്രീംകോടതി കാര്യത്തിൽ ഇടപെടണമെന്ന് നിയമ മന്ത്രി പി രാജീവും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആവശ്യപ്പെട്ടു. എന്നാൽ സി ജെ റോയിക്കുമേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്.

