തിരുവനന്തപുരം: പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വെങ്ങാനൂർ സ്വദേശി രാജൻ (56) നെ 43 വർഷം കഠിനതടവിനും 40000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം കൂടുതലായി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീവ്സ് അതോറിറ്റി നഷ്ടപരിഹാരവും
അതിജീവിതക്കു നൽകണം എന്ന് കോടതി വിധിന്യായതിൽ പറയുന്നു.
2021 സെപ്റ്റംബർ മുപ്പതിനും ഒക്ടോബർ പതിനഞ്ചിനുമാണ് കേസിനാസ്പദമായ സംഭവം നടന്നത് . ആരുമില്ലാത്ത സമയത്ത് മിഠായി നൽകാം എന്ന് പറഞ്ഞു അതിജീവിതയെ ബാത്ത്റൂംൽ കയറ്റി ആണ് പീഡിപ്പിച്ചത് . പ്രതി ഭീഷണിപ്പെടുത്തിയതിനാൽ ആദ്യത്തെ സംഭവം കൂട്ടി പുറത്ത് പറഞ്ഞില്ല. രണ്ടാമത്തെ സംഭവത്തിന് ശേഷം ഇവർ ഒരുമിച്ച് നിൽക്കുന്നത് മറ്റൊരാൾ കണ്ടു. കുട്ടി പരിഭ്രമിച്ചു നിൽക്കുന്നതിൽ സംശയം തോന്നി ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ എസ് വിജയ് മോഹൻ ഹാജരായി. വഞ്ചിയൂർ പോലീസ് ഇൻസ്‌പെക്ടർ വി. വി. ദിപിൻ, സബ് ഇൻസ്‌പെക്ടർ വിനീത എം ആർ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകളും ഹാജരാക്കി. 5 തൊണ്ടിമുതലുകളും ഹാജരാക്കി.

