രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടുകൂടിയാണ് സഭാ സമ്മേളനം തുടങ്ങിയത്. തെരഞ്ഞെടുപ്പിന് തൊട്ടു മുന്നേയുള്ള നയ പ്രഖ്യാപന പ്രസംഗത്തിൽ പിണറായി സർക്കാറിന്റെ പത്തുവർഷത്തെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. അതേസമയം കേന്ദ്രത്തിന്റെ കേരളത്തോടുള്ള സമീപനത്തെ കടന്നാക്രമിക്കുകയും ചെയ്തു. വായ്പാ പരിധി വെട്ടിക്കുറച്ചതും ജിഎസ്ടി വിഹിതം നൽകാത്തതും ഉൾപ്പെടെ വിമർശിച്ചു. സംസ്ഥാനത്തിന്റെ അധികാരത്തിൻമേലുള്ള കടന്നുകയറ്റമാണ് കേന്ദ്രം നടത്തുന്നതെന്ന് ഗവർണർ നയ പ്രഖ്യാപനത്തിൽ വിമർശിച്ചു.
ഓരോ മേഖലയിലും സംസ്ഥാന സർക്കാർ നടത്തുന്ന നേട്ടങ്ങൾ രാജ്യത്തിന് തന്നെ മാതൃകാപരമെന്ന് ഗവർണർ. ആരോഗ്യ , വിദ്യാഭ്യാസ, തൊഴിൽ , വ്യാവസായിക മേഖലകളിലടക്കം സർക്കാർ നടത്തിയ പദ്ധതികളുടെ നേട്ടങ്ങളും ഉയർത്തിക്കാട്ടിയാണ് നയപ്രഖ്യാപന പ്രസംഗം.
അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ കേരളം കൈവരിച്ച നേട്ടം ലോകത്തിന് തന്നെ മാതൃകയാണെന്ന് ഗവർണർ പറഞ്ഞു. ശിശു മരണനിരക്ക് വികസിത രാജ്യങ്ങളേക്കാൾ കുറയ്ക്കാൻ കഴിഞ്ഞതും, ഡിജിറ്റൽ സാക്ഷരതയും ഡിജിറ്റൽ സേവനങ്ങളും ഉറപ്പാക്കിയതും വലിയ നേട്ടങ്ങളായി അദ്ദേഹം അവതരിപ്പിച്ചു. ഡിജിറ്റൽ വേർതിരിവ് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്നും ഏക കിടപ്പാട നിയമം വിജയകരമായി നടപ്പിലാക്കാൻ സാധിച്ചുവെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
ഇത്രയേറെ പ്രതികൂല സാഹചര്യങ്ങളിലും സംസ്ഥാനത്തിന്റെ തനത് വരുമാനം വർദ്ധിപ്പിക്കാൻ കേരളത്തിന് കഴിഞ്ഞു എന്നത് അഭിമാനകരമാണെന്ന് ഗവർണർ പറഞ്ഞു. സാമ്പത്തിക ഞെരുക്കത്തിനിടയിലും സാമൂഹിക ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയ്ക്കായി വലിയ തോതിൽ പണം നീക്കിവെക്കാൻ സർക്കാരിന് സാധിച്ചുവെന്നും നയപ്രഖ്യാപന പ്രസംഗം അടിവരയിടുന്നു.

