ശബരിമല സ്വർണക്കൊള്ള കേസിൽ സംസ്ഥാനത്തിന് അകത്തും പുറത്തും വ്യാപകമായി ഇ ഡി റെയ്ഡ്. കേസിലെ മുഴുവൻ പ്രതികളുടെയും വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് ഇ.ഡി വ്യാപക റെയ്ഡ് നടത്തുന്നത്. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, എ.പത്മകുമാര്‍, എൻ.വാസു, മുരാരി ബാബു, ഗോവര്‍ധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയവരടക്കമുള്ളവരുടെ വീടുകളിലാണ് ഇന്ന് രാവിലെ വ്യാപക റെയ്ഡ് ആരംഭിച്ചത്.
മുരാരി ബാബുവിന്‍റെ കോട്ടയത്തെ വീട്ടിലും, ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്തുള്ള വീട്ടിലും, എൻ,വാസുവിന്‍റെ പേട്ടയിലെ വീട്ടിലും, എ,പത്മകുമാറിന്‍റെ ആറന്മുളയിലെ വീട്ടിലുമാണ് ഇ.ഡി റെയ്ഡ് നടക്കുന്നത്. ബേപ്പൂർ തിരുവനന്തപുരത്ത് ദേവസ്വം ബോർഡിൻ്റെ ആസ്ഥാനത്തും റെയ്ഡ് നടക്കുന്നു.
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷൻസിലും, ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന്‍റെ വീട്ടിലും, തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ഇ.ഡി സംഘം പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ സാമ്പത്തിക ഇടപാടുകളടക്കമാണ് ഇ.ഡി അന്വേഷിക്കുന്നത്. സ്വർണ്ണം വേർതിരിച്ചെടുക്കുകയും അത് വിൽക്കുകയും ചെയ്തതിലൂടെ ലഭിച്ച പണം ആരിലൊക്കെ എത്തിയെന്നും ആ പണം പോയ വഴികൾ ഏതൊക്കെയാണെന്നും കണ്ടെത്തുകയാണ് ഇ.ഡിയുടെ ലക്ഷ്യം. പ്രതികളുടെ സ്വത്തുക്കളിൽ അസ്വാഭാവികമായ വർധന ഉണ്ടായിട്ടുണ്ടോയെന്നും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ചാണോ ഈ സ്വത്തുക്കൾ വാങ്ങിയതെന്നും കണ്ടെത്തുകയാണ് ഇ.ഡി ശ്രമം.

