തദ്ദേശതിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഗൃഹ സന്ദർശനം നടത്തുകയാണ് സിപിഎം നേതാക്കൾ. ജനങ്ങളെ കേൾക്കാനും തെറ്റുകൾ തിരുത്താനും വീഴ്ചകൾ കണ്ടെത്താനും ഒരാഴ്ച കാലമാണ് ഭവന സന്ദർശനം. പാർട്ടി അണികളുടെയും അനുഭാവികളുടെയും വീടുകൾ മാത്രമല്ല നിഷ്പക്ഷരായ വോട്ടർമാരുടെ വീടുകളും ഉൾപ്പെടെ കയറിയിറങ്ങുകയാണ് എൽഡിഎഫ് നേതാക്കൾ. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തിരിച്ചടിയായത് ശബരിമല സ്വർണ്ണക്കൊള്ളയും ന്യൂനപക്ഷങ്ങളോടുള്ള സമീപനവും ആണ് എന്നാണ് സിപിഎമ്മിനുള്ളിൽ വിലയിരുത്തൽ. വീടുകൾ കയറിയിറങ്ങുമ്പോൾ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ കൃത്യമായ മാർഗ്ഗനിർദേശം നേതാക്കൾക്ക് സിപിഎം നൽകുകയാണ്. സന്ദർശനത്തിൽ ഇത്തരം വിവാദ വിഷയങ്ങൾ ‘പൊതിഞ്ഞ് ‘ അവതരിപ്പിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് അയച്ച 10 പേജുകളുള്ള പ്രത്യേക സർക്കുലറിൽ ആണ് പെരുമാറ്റച്ചട്ടം പറയുന്നത്.
അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പത്മകുമാറിനെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന ചോദ്യം ഉണ്ടായാൽ നൽകേണ്ട മറുപടി സർക്കുലറിൽ പറയുന്നു. -പത്മകുമാറിന്റെ തെറ്റിന്റെ സ്വഭാവം വ്യക്തമല്ല എന്നും അത് വ്യക്തമാകുന്ന ഘട്ടത്തിൽ നടപടി എടുക്കുമെന്നും മറുപടി നൽകണം.
ആർഎസ്എസിനെതിരായ വിമർശനം ഹിന്ദുക്കൾക്കെതിരല്ലെന്നും ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലിം വിഭാഗത്തിനെതിരല്ലെന്നും ബോധ്യപ്പെടുത്തണം.
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ജെ ബി കമ്മിഷൻ റിപ്പോർട്ടിൽ ഫെബ്രുവരി 6ന് മുഖ്യമന്ത്രി സംഘടന പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും റിപ്പോർട്ടും നടപടികളും മന്ത്രിസഭ അംഗീകരിച്ച ശേഷം പ്രസിദ്ധീകരിക്കുമെന്ന് ക്രൈസ്തവ ഭവനങ്ങളിൽ പറയണമെന്നും സർക്കുലർ നിർദ്ദേശമുണ്ട്. ഇതിനൊക്കെ പുറമേ വീടുകൾ കയറുമ്പോൾ മുഖ്യമന്ത്രിയെ പുകഴ്ത്തി പറയണമെന്ന് പ്രത്യേകം നിർദ്ദേശിക്കുന്നു.

