ഉടൻ തന്നെ വിസ്മയങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ ഉണ്ടാകുമെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറയുന്നത്. പ്രധാനമായും ചർച്ചയാകുന്നത് ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം തന്നെയാണ്. ഏറെ നാളുകളായി പരക്കുന്ന അഭ്യൂഹം യാഥാർത്ഥ്യമാകുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ജോസ് കെ മാണിയുമായി അനൗദ്യോഗിക ചർച്ചകൾ യുഡിഎഫ് നേതൃത്വം ഇതിനോടകം നടത്തിക്കഴിഞ്ഞു. വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും ജോസുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി ധാരണയിലെത്തി എന്നാണ് വിവരം. സോണിയ ഗാന്ധി നേരിട്ട് വിഷയത്തിൽ ഇടപെട്ടു എന്നും വാർത്തയുണ്ട്. അതേസമയം മുന്നണി വിടുന്നതിൽ കേരള കോൺഗ്രസിൽ എല്ലാവരും ഒറ്റക്കെട്ടല്ല. റോഷി അഗസ്റ്റിന് ഇടതുമുന്നണിയിൽ തുടരണം എന്നാണ് താത്പര്യം. റോഷിയോടൊപ്പം പ്രമോദ് നാരായൺ എംഎൽഎയും ഇടതുമുന്നണിയോടൊപ്പം ആണ് താല്പര്യം പ്രകടിപ്പിക്കുന്നത്. എന്നാൽ ചീഫ് വിപ്പ് ജയരാജ് ഉൾപ്പെടെ മറ്റു മൂന്നു എംഎൽഎമാർ ജോസ് കെ മാണിക്കൊപ്പം ഉറച്ചുനിൽക്കുന്നു. അങ്ങനെയെങ്കിൽ മാണി വിഭാഗത്തിൽ വീണ്ടും ഒരു പിളർപ്പ് പ്രതീക്ഷിക്കാം. പാർട്ടി പിളർത്തിയാകും ജോസ് യുഡിഎഫിലേക്ക് പോകുമോ എന്നാണ് ഇനി അറിയേണ്ടത്. എന്നാൽ മധ്യതിരുതാംകൂറിൽ സ്വാധീനമുള്ള ജേസ് കെ മാണി വിഭാഗം ഒപ്പം വന്നാൽ ഏറെ ഗുണം ചെയ്യും എന്ന കണക്കുകൂട്ടൽ ആണ് യുഡിഎഫിനുള്ളത്. പക്ഷേ ഓരോ അഞ്ചുവർഷം കൂടുന്തോറും കാറ്റ് വീശുന്നതിന് അനുസരിച്ച് മുന്നണി മാറുന്ന ജോസിനെ വോട്ടർമാർ എത്രകണ്ട് സ്വീകരിക്കുമെന്ന സംശയം ബാക്കി നിൽക്കുന്നു. ജോസഫ് വിഭാഗം എത്രകണ്ട് അംഗീകരിക്കും എന്നതും മാണിസി കാപ്പൻ പാലാ സീറ്റ് വിട്ടു നൽകുമോ എന്നതും കാത്തിരുന്നു കാണണം.
