8 മണിക്കൂർ നീണ്ടു നിന്ന പരിശോധനയിൽ കസ്റ്റഡിയിലെടുത്തത് തന്ത്രിയുടെ ബാങ്ക് രേഖകളും സ്വകാര്യ ഡയറികളും മാത്രമാണ്.
ശബരിമലയിലേക്ക് ഉണ്ണികൃഷ്ണന് പോറ്റിക്ക് വഴിയൊരുക്കിയത് തന്ത്രിയാണെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ക്ഷേത്രത്തിലെ സ്വര്‍ണപ്പാളികള്‍ പുറത്തുകൊണ്ടു പോകാന്‍ ഒത്താശ ചെയ്തുവെന്നും ആചാര ലംഘനത്തിന് മൗനാനുവാദം നല്‍കിയെന്നും ഗൂഢാലോചനയില്‍ പങ്കാളിയായി എന്നുമുള്ള വകുപ്പുകൾ റിപ്പോർട്ടിലും ഉൾപ്പെടുത്തി . ഇത് സാധൂകരിക്കാനുള്ള തെളിവുകൾ തേടിയാണ് തന്ത്രിയുടെ ചെങ്ങന്നൂരിലെ വീട്ടിലേക്ക് ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം പരിശോധനയ്ക്കായി എത്തിയത്. ശനിയാഴ്ച 2.50 ഓടെ തന്ത്രിയുടെ വീട്ടിലെത്തിയ സംഘം രാത്രി ഏറെ വൈകിയാണ് പരിശോധന അവസാനിപ്പിച്ചത്. സാമ്പത്തിക ഇടപാടുകളുടെ രേഖകളുണ്ടോ എന്നതായിരുന്നു പ്രധാനമായും സംഘം പരിശോധിച്ചത്. ഇതിനായി വീട്ടിലുണ്ടായിരുന്ന അകന്ന ബന്ധുക്കളെയും പ്രത്യേക അന്വേഷണ സംഘം പുറത്താക്കി. എന്നാല്‍ തന്ത്രിയുടെ ഭാര്യയുടെയും അഭിഭാഷകയായ മരുമകളുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. പ്രാദേശിക സ്വര്‍ണപ്പണിക്കാരനെയും പരിശോധനയില്‍ സഹായിക്കാനായി എത്തിച്ചു . സ്വര്‍ണത്തിന്റെ വിശദാംശങ്ങള്‍ മനസിലാക്കാനായിരുന്നു ഇത്. എന്നാൽ എട്ട് മണിക്കൂർ നീണ്ടുനിന്ന പരിശോധനയിൽ കേസിലേക്ക് വിരൽ ചൂണ്ടുന്ന ഒന്നും പ്രത്യേക അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. ഒടുവിൽ തന്ത്രിയുടെ ബാങ്ക് രേഖകളും സ്വകാര്യ ഡയറികളും മാത്രം കസ്റ്റഡിയിലെടുത്തായിരുന്നു SIT യുടെ മടക്കം. അതിനാൽ തന്നെ കേസിൽ 13 ആം പ്രതിയായ തന്ത്രി കണ്ഠര് രാജീവർക്കെതിരെ നടത്തിയ കണ്ടെത്തലുകൾ നിലനിൽക്കണമെങ്കിൽ പ്രത്യേക അന്വേഷണ സംഘം ഇനി കൂടുതൽ രേഖകൾ കണ്ടെത്തേണ്ടതുണ്ട്


