എ.എസ്. സൂര്യ
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ കളംകൊഴുക്കുമ്പോൾ മുൻനിര പാർട്ടികൾ സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതിനിടെയിലൂടെ കളംപിടിക്കാൻ ചില ദേശവിരുദ്ധ ശക്തികളും രംഗത്തിറങ്ങി എന്നുള്ളതാണ് ശ്രദ്ധേയം. നിരോധിച്ച പോപ്പുലർ ഫ്രണ്ടിന്റെ ഫണ്ടിങിലൂടെയാണ് ഈ കളം കൊഴുക്കുന്നത്. അറിഞ്ഞിട്ടും അറിയാതെയും മിണ്ടാതിരിക്കുകയാണ് മുൻനിര രാഷ്ട്രീയ പാർട്ടികൾ. എന്നാൽ, ഇതുസംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ വിവരം ശേഖരിച്ചുകഴിഞ്ഞു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കോട്ടയം ഈരാറ്റുപേട്ടയിൽ നിന്ന് പുതുതായി ആരംഭിച്ച വാർത്താ യൂട്യൂബ് ചാനൽ.
ഈരാറ്റുപേട്ടയിലെ മുൻ പോപ്പുലർ ഫ്രണ്ട് ആക്ടിവിസ്റ്റായ ഒരു വ്യക്തി ഇതിനകം ലോകകേന്ദ്രീകൃതമായ ഒരു വാർത്താ ചാനലും ഫേസ്ബുക്ക് പേജും ക്രിയേറ്റ് കഴിഞ്ഞു. എസ്.ഡി.പി.ഐയുടെ മുൻ മുനിസിപ്പൽ കൗൺസിലറായ ഒരുവ്യക്തിയുമായി അടുത്തബന്ധമുള്ള ആളാണ് ഈ ചാനൽ തുടങ്ങിയിരിക്കുന്നത്. ഇയാൾ, പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് യു.എ.പി.എ നിയമം അനുസരിച്ച് ജയിലിൽ കിടന്ന ആളാണ്.
ഇയാൾക്കൊപ്പം ക്യാമ്പസ് ഫ്രണ്ടിന്റെ മുൻ സംസ്ഥാന സെക്രട്ടറിയും ഉൾപ്പെടുന്നു. ഈ ചാനലിന്റെ ചീഫ് എഡിറ്റർ എസ്.ഡി.പി.ഐ ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റിന്റെ മകനാണ്. ഈ ചാനൽ ഓപറേറ്റ് ചെയ്യുന്നത് തേജസ് പത്രത്തിലെ മുൻ മാധ്യമപ്രവർത്തകനാണ്. തുടങ്ങി ദിവസങ്ങൾക്കുള്ളിൽ 1300 ഫോളോവേഴ്‌സിനെ നേടാൻ ഈ യൂട്യൂബ് ചാനലിന് കഴിഞ്ഞു. ഫേസ്ബുക്ക് പേജിൽ 8400 ഫോളോവേഴ്‌സ് ഉണ്ട്. ഈ സംരംഭം തുടങ്ങിയ വ്യക്തി കോഴിക്കോടാണ് കുടുംബസമേതം ജീവിച്ചിരുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷം തേജസ് ഓൺലൈൻ ന്യൂസിലും മറ്റ് പ്രവർത്തനങ്ങളിലും ഇയാൾ വ്യാപൃതനായി. തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലും ദേശവിരുദ്ധ ചിന്താഗതികൾ പ്രമോട്ട് ചെയ്യുന്നതിനും തേജസ് ഓൺലൈൻ കുപ്രസിദ്ധമാണ്. അതിന് ചുവടുപിടിച്ചാണ് ഇപ്പോൾ ഈ ഓൺലൈൻ മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്.
മോദി സർക്കാരിന്റെ ഫലസ്തീൻ നിലപാടിനോടുള്ള ഇന്ത്യൻ മുസ്ലിമിന്റെ പ്രതികരണമാണ് തീവ്രവാദി ആക്രമണങ്ങളെന്ന വാദം ഉയർത്തിയാണ് ഈ സോഷ്യൽമീഡിയ ഹാന്റിലുകൾ പ്രചരണം നടത്തുന്നത്. എന്നാൽ, ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. ഫലസ്തീനോടുള്ള ഇന്ത്യയുടെ കാലങ്ങളായുള്ള നയത്തിൽ ഒരുമാറ്റവും വന്നിട്ടില്ലെന്ന് കേന്ദ്രസർക്കാർ തന്നെ അർത്ഥശങ്കക്ക് ഇടയില്ലാത്തവിധം പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഫലസ്തീൻ – ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുമ്പോഴും 2024 ഫെബ്രുവരി രണ്ടിന് ഇന്ത്യൻ പാർലമെന്റിൽ അസമിൽ നിന്നുള്ള അംഗം ബദറുദ്ദിൻ അജ്മലിന്റെ നക്ഷത്ര ചിഹ്നമിടാതെയുള്ള ചോദ്യത്തിന്റെ അന്നത്തെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നൽകിയ മറുപടിയിൽ ഫലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ കാലങ്ങളായുള്ള നിലപാടിൽ ഒരുമാറ്റവും വരുത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.
ഇത്തരം രേഖകൾ നിലനിൽക്കുമ്പോഴാണ് മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ദേശവിരുദ്ധ ശക്തികൾ സോഷ്യൽമീഡിയ ഹാന്റിലുകൾ ഉപയോഗിക്കുന്നത്. പ്രത്യക്ഷത്തിൽ ദോഷമൊന്നും ചെയ്യുന്നില്ല എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വാർത്തകളാണ് ഇവർ ആദ്യഘട്ടത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ, തുടങ്ങിയത് ആരാണെന്നും അവരുടെ പശ്ചാത്തലം എന്താണെന്നും അന്വേഷിക്കുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാകുന്നത്.

