ശബരിമല: മണ്ഡല – മകരവിളക്ക് ഉത്സവത്തിന് ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരിയാണ് നട തുറക്കുക. തുടർന്ന് പതിനെട്ടാം പടി ഇറങ്ങി വലിയ ആഴിയിൽ അഗ്നി ജ്വലിപ്പിക്കും.
ഇതിനുശേഷം ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലെ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങ്. അയ്യപ്പന്റെ മൂലമന്ത്രം തന്ത്രി മേൽശാന്തിമാരുടെ കാതിൽ ചൊല്ലിക്കൊടുക്കും. ഞായറാഴ്ച പ്രത്യേക പൂജകൾ ഒന്നുമില്ല. തിങ്കളാഴ്ച വൃശ്ചികം ഒന്നിന് പുലർച്ചെ നാലരയ്ക്ക് ശബരിമല പുതിയ മേൽശാന്തി ഇ ഡി പ്രസാദും മാളികപ്പുറത്ത് മേൽശാന്തി എം ജി മനുവും നട തുറക്കും.
ദർശനത്തിനായി എത്തുന്ന തീർത്ഥാടകർക്ക് സ്പോട്ട് ബുക്കിംഗ് , ഓൺലൈൻ ബുക്കിംഗ് എന്നിവ ലഭ്യമാണ്. ഓൺലൈനായി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 20,000 പേർക്കുമടക്കം പ്രതിദിനം 90,000 പേർക്കാണ് പ്രവേശനം. പമ്പയിൽ വരിനിൽക്കാൻ 10 പുതിയ നടപ്പന്തലും മണപ്പുറത്ത് 4000 പേരെ ഒരേ സമയം ഉൾക്കൊള്ളുന്ന ജർമൻ പന്തലും ദേവസ്വം ബോർഡ് ഒരുക്കി.
തീർത്ഥാടകരുടെ സുരക്ഷയ്ക്കായി പ്രത്യേക ഇൻഷുറൻസ് പദ്ധതിയും ബോർഡ് നടപ്പാക്കുന്നുണ്ട്. പുലർച്ചെ മൂന്നിന് തുടങ്ങി പകൽ ഒന്നുവരെയും മൂന്നിന് തുടങ്ങി രാത്രി 11ന് ഹരിവരാസനം വരെയുമാണ് ദർശനസമയം. മണ്ഡലകാലത്തിനായി തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. ഡിസംബർ 27 നാണ് മണ്ഡല പൂജ. 2026 ജനുവരി 14നാണ് മകരവിളക്ക്.

