തിരുവനന്തപുരം: നെഹ്റു-ഗാന്ധി കുടുംബത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി. ശശി തരൂർ രംഗത്ത്. ‘മംഗളം’ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് തരൂരിന്റെ വിമർശനം. കുടുംബവാഴ്ചയ്‌ക്കെതിരെ ആഞ്ഞടിക്കുകയും രാഹുൽ, പ്രിയങ്ക, സോണിയ ഗാന്ധി എന്നിവരെ പരോക്ഷമായി വിമർശിക്കുകയുമാണ് ലേഖനത്തിലൂടെ ശശി തരൂർ.
ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണി
കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഒരു അടിസ്ഥാന ഭീഷണിയാണെന്ന് തരൂർ ലേഖനത്തിൽ ശക്തമായി വാദിക്കുന്നു. പരിചയസമ്പന്നതയെക്കാൾ പാരമ്പര്യത്തിന് മുൻഗണന നൽകുന്ന ഈ രീതി ഭരണ നേതൃത്വത്തിന്റെ നിലവാരം കുറയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നെഹ്റു കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനം മറ്റു പാർട്ടികളിലേക്കും പടർന്നിട്ടുണ്ടെന്ന് തരൂർ ചൂണ്ടിക്കാട്ടി. സ്ഥാനാർത്ഥിയുടെ യോഗ്യത പലപ്പോഴും കുടുംബപ്പേര് മാത്രമായി ഒതുങ്ങുന്നു. അത്തരം നേതാക്കൾക്ക് മണ്ഡലത്തിലെ ജനങ്ങളുമായി ഫലപ്രദമായി ഇടപെഴകാനോ മോശം പ്രകടനത്തിന് ജനങ്ങളോട് കണക്ക് പറയാനോ ബാധ്യതയില്ല.
കുടുംബാധിപത്യത്തിന് പകരം കഴിവുകൾക്ക് അംഗീകാരം നൽകണമെന്ന് തരൂർ ആവശ്യപ്പെട്ടു. യോഗ്യതയുടെ അടിസ്ഥാനത്തിൽ നേതാക്കളെ തിരഞ്ഞെടുക്കുന്നതിനായി പാർട്ടിയിൽ ആഭ്യന്തര തിരഞ്ഞെടുപ്പുകൾ വേണമെന്നും രാഷ്ട്രീയത്തിലെ കുടുംബവാഴ്ച അവസാനിപ്പിക്കാൻ നിയമപരമായ പരിഷ്കരണം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

