കോഴിക്കോട്: രക്താർബുദ ചികിത്സാ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് രാജ്യത്തെ തന്നെ അത്യാധുനിക ചികിത്സാരീതിയായ കാർ-ടി സെൽ തെറാപ്പി (CAR T-Cell Therapy) വിജയകരമായി നടപ്പാക്കിയാണ് മേയ്ത്ര അഡ്വാൻസ്ഡ് കാൻസർ കെയർ വിഭാഗം പുതിയ നാഴികക്കല്ല് സ്ഥാപിച്ചത്. ലോകമെമ്പാടും കാൻസർ ചികിത്സയുടെ ഭാവി എന്ന നിലയിൽ കണക്കാക്കപ്പെടുന്ന ഒരു വ്യക്തിഗത ഇമ്മ്യൂണോതെറാപ്പിയാണിത്.
‘കൈമേറിക് ആന്റിജൻ റിസപ്റ്റർ ടി-സെൽ തെറാപ്പി’ എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യയിൽ, രോഗിയുടെ സ്വന്തം പ്രതിരോധ കോശങ്ങളായ ടി-സെല്ലുകൾ ശേഖരിക്കുന്നു. തുടർന്ന്, അവയെ ജനിതകമായി മാറ്റം വരുത്തി, കാൻസർ കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനും കഴിവുള്ളതാക്കി വികസിപ്പിക്കും. ഇങ്ങനെ പുനഃക്രമീകരിച്ച കോശങ്ങളെ രോഗിയുടെ ശരീരത്തിലേക്ക് തിരിച്ചുനൽകി, പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തി അർബുദത്തെ നേരിട്ട് ആക്രമിക്കാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.
പരമ്പരാഗത ചികിത്സാ മാർഗങ്ങൾ ഫലപ്രദമല്ലാത്ത ഘട്ടങ്ങളിൽ പോലും രോഗികൾക്ക് പ്രതീക്ഷയുടെ വാതിൽ തുറക്കുന്ന ഈ നൂതന രീതി, ആധുനിക കാൻസർ ചികിത്സയുടെ പുതിയ മുഖമാണ്.
മേയ്ത്ര ഹോസ്പിറ്റലിലെ ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. രാഗേഷ് രാധാകൃഷ്ണൻ നായർ, കൺസൾട്ടന്റുമാരായ ഡോ. അജയ് ശങ്കർ, ഡോ. വിഷ്ണു ശ്രീദത്ത് എന്നിവരടങ്ങിയ മൾട്ടി-ഡിസിപ്ലിനറി സംഘമാണ് ഈ അഭിമാനകരമായ നേട്ടത്തിന് നേതൃത്വം നൽകിയത്. ആഗോള നിലവാരത്തിലുള്ള ഈ അത്യാധുനിക ചികിത്സ ലഭ്യമാക്കുന്നതിലൂടെ, മേയ്ത്ര ഹോസ്പിറ്റൽ കേരളത്തിലെ കാൻസർ ചികിത്സാ രംഗത്ത് പുതിയ വഴികൾ തുറന്നിരിക്കുകയാണ്.

