നീലേശ്വരം: മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വാഹന അപകടത്തിൽ മരണപ്പെട്ട സഹപ്രവർത്തകന്റെ കുടുംബത്തിന് താങ്ങും തണലുമായി കേരള പോലീസ് ഹൗസിങ് സഹകരണ സംഘം. ബേക്കൽ സബ് ഡിവിഷൻ ഡാൻസഫ് ടീം അംഗവും ചെറുവത്തൂർ മയിച്ച സ്വദേശിയുമായ പരേതനായ സജീഷിന്റെ (ജയപ്രകാശ്) ഭവനവായ്പാ തുകയിൽ തിരിച്ചടയ്ക്കാനുണ്ടായിരുന്ന ₹24,41,522 രൂപയാണ് സൊസൈറ്റി എഴുതിത്തള്ളിയത്.
കഴിഞ്ഞ സെപ്തംബർ 26-ന് പുലർച്ചെ ചെങ്കളയിൽ കഞ്ചാവ് കേസ് പ്രതിയെ പിടികൂടുന്നതിനായി കാറിൽ സഞ്ചരിക്കവേയുണ്ടായ അപകടത്തിലാണ് സജീഷ് മരണപ്പെട്ടത്. സജീഷ് മരണപ്പെട്ട് 37 ദിവസം തികയുന്ന ദിനത്തിലാണ് സഹപ്രവർത്തകന്റെ കുടുംബത്തിന് ആശ്വാസമേകി ഭവനവായ്പ എഴുതിത്തള്ളുകയും ഈടായി നൽകിയ വസ്തുവിന്റെ ആധാരം കൈമാറുകയും ചെയ്തത്.
ഇന്ന് രാവിലെ നീലേശ്വരം പോലീസ് ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ വെച്ച് സംസ്ഥാന പോലീസ് മേധാവി റാവാഡ ആസാദ് ചന്ദ്രശേഖർ ആധാരം കുടുംബത്തിന് കൈമാറി. നോർത്ത് സോൺ ഐ.ജി രാജപാൽ മീണ, കണ്ണൂർ ഡി.ഐ.ജി ജി.എച്ച്. യതീഷ് ചന്ദ്ര, പോലീസ് മേധാവി വിജയ് ഭരത് റെഡി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കേരള പോലീസ് ഹൗസിങ് സഹകരണ സംഘം വൈസ് പ്രസിഡന്റ് പ്രവീൺ പ്രവീൺ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സംഘം എക്സിക്യൂട്ടീവ് ഡയറക്ടർ സ്വാഗതം പറഞ്ഞു. കേരള പോലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഭിജിത്ത്, ഡിവൈഎസ്പിമാരായ സി.കെ. സുനിൽകുമാർ, എം. സുനിൽകുമാർ, ഉണ്ണികൃഷ്ണൻ, അനിൽ അരമന, വി.വി. മനോജ്, ജില്ലയിലെ കേരള പോലീസ് ഓഫീസർ അസോസിയേഷന്റെയും പോലീസ് അസോസിയേഷന്റെയും ഭാരവാഹികൾ, സഹപ്രവർത്തകർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

