മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ബിസിനസ് സ്ഥാപനങ്ങൾക്ക് കുരുക്ക് മുറുകുന്നു. മണി ലോണ്ടറിങ് കേസിന്റെ ഭാഗമായി അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പുമായി ബന്ധമുള്ള 40-ൽ അധികം സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിപ്പിച്ചു. ₹3084 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കളാണ് പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് (പി.എം.എൽ.എ) സെക്ഷൻ 5(1) പ്രകാരം 2025 ഒക്ടോബർ 31-ന് ഇ.ഡി. കണ്ടുകെട്ടിയത്.
മുംബൈയിലെ പാലി ഹില്ലിലുള്ള അംബാനിയുടെ വസതി, ഡൽഹി, നോയിഡ, ഗാസിയാബാദ്, പുണെ, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, ഈസ്റ്റ് ഗോദാവരി എന്നിവിടങ്ങളിലെ ഓഫീസുകളും റെസിഡൻഷ്യൽ യൂണിറ്റുകളും ഭൂമികളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.
വായ്പാ തട്ടിപ്പ്
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (RHFL), റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ് (RCFL) എന്നീ കമ്പനികൾ പൊതുപണം വകമാറ്റിയതിലാണ് നിലവിലെ കേസ്. 2017-നും 2019-നും ഇടയിൽ യെസ് ബാങ്ക് RHFL-ൽ ₹2,965 കോടിയും RCFL-ൽ ₹2,045 കോടിയും നിക്ഷേപിച്ചിരുന്നു. 2019 ഡിസംബറോടെ ഈ നിക്ഷേപങ്ങൾ കിട്ടാക്കടമായി മാറി.
സെബി നിയമങ്ങൾ മറികടക്കാൻ മ്യൂച്വൽ ഫണ്ടിൽ നിന്ന് സ്വരൂപിച്ച പണം യെസ് ബാങ്ക് വഴി അനിൽ അംബാനിയുടെ ഗ്രൂപ്പ് കമ്പനികളിലേക്ക് വഴിതിരിച്ചുവിട്ടതായി ഇ.ഡി. കണ്ടെത്തി. RHFL, RCFL എന്നീ സ്ഥാപനങ്ങൾ റിലയൻസ് അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധമുള്ള മറ്റ് സ്ഥാപനങ്ങൾക്ക് വായ്പ നൽകാനും ഈ പണം ഉപയോഗിച്ചു. വായ്പകൾ അതിവേഗം അനുവദിക്കുക, മതിയായ സാമ്പത്തിക പരിശോധനകൾ നടത്താതിരിക്കുക, ഈടുകൾ രജിസ്റ്റർ ചെയ്യാതിരിക്കുക തുടങ്ങിയ പല നിയമലംഘനങ്ങളും വായ്പ അനുവദിക്കുന്നതിൽ ഉണ്ടായതായി ഇ.ഡി. ചൂണ്ടിക്കാട്ടി.
അന്വേഷണം ഊർജിതം
റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ (RCOM) വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണവും ഇ.ഡി. ഊർജിതമാക്കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങൾ ₹13,600 കോടിയിലധികം തുക വകമാറ്റി എന്നും ഇതിൽ ₹12,600 കോടിയോളം ബന്ധപ്പെട്ട കക്ഷികളിലേക്ക് വഴിതിരിച്ചുവിട്ടെന്നും ഇ.ഡി. കണ്ടെത്തി. ഈ കേസുകളിൽ കണ്ടുകെട്ടുന്ന സ്വത്തുക്കൾ പൊതുജനങ്ങൾക്ക് പ്രയോജനകരമാകുമെന്നും ഇ.ഡി. അറിയിച്ചു.

