തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർപ്പട്ടിക പുതുക്കലിന്റെ (Special Intensive Revision – SIR) ഭാഗമായി കേരള ചരിത്രത്തിൽ ഇടംനേടി ആദ്യ എന്യുമറേഷൻ ഫോം (Enumeration Form) സ്വീകരിച്ചു. കേരളപ്പിറവി ദിനത്തിൽ ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ കുറ്റിച്ചൽ പഞ്ചായത്തിലെ പൊടിയം ഉന്നതി സന്ദർശിച്ചാണ് ഈ ഫോം ഏറ്റുവാങ്ങിയത്.
പൊടിയം ഉന്നതിയിലെ ജയയാണ് സംസ്ഥാനത്ത് ആദ്യമായി എന്യുമറേഷൻ ഫോം പൂരിപ്പിച്ച് നൽകിയ വ്യക്തി. അരുവിക്കരയിലെ ബി.എൽ.ഒ ആയ ശരണ്യയാണ് അപേക്ഷ ഏറ്റുവാങ്ങിയ ആദ്യ ബി.എൽ.ഒ എന്ന ബഹുമതിയും സ്വന്തമാക്കിയത്. ഡോ. രത്തൻ യു. ഖേൽക്കർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
പൊടിയം, കമലം ഉന്നതികളിൽ നിന്നായി ആറ് കുടുംബങ്ങളിലെ 16 പേരുടെ അപേക്ഷകളാണ് ഈ സന്ദർശനത്തിൽ സ്വീകരിച്ചത്. അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർമാരായ ഷർമിള, കൃഷ്ണദാസ്, ജോയിന്റ് സി.ഇ.ഒ റൂസി, ഡെപ്യൂട്ടി കളക്ടർ സ്മിത റാണി, എ.ഡി.എം ജയകുമാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
നവംബർ നാല് മുതൽ ബി.എൽ.ഒ മാർ തീവ്ര വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള അപേക്ഷകൾ വീടുകളിലെത്തി വിതരണം ചെയ്തു തുടങ്ങും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും വിവരങ്ങൾ പുതുക്കുന്നതിനുമുള്ള നടപടികൾക്ക് ഈ തീവ്രയജ്ഞം കൂടുതൽ വേഗത നൽകും.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് വിവിധ ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷനുകളുമായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് ഓൺലൈൻ യോഗം നടത്തി. SIR മായി ബന്ധപ്പെട്ട പ്രവർത്തനത്തിന് പൂർണ്ണ സഹകരണം ഉറപ്പാക്കിയതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

