സത്താറ, മഹാരാഷ്ട്ര: അഞ്ച് മാസത്തിനിടെ നാല് തവണ പോലീസ് സബ് ഇൻസ്പെക്ടർ (എസ്ഐ) ബലാത്സംഗം ചെയ്തതായി ആരോപണം നേരിട്ട വനിതാ ഡോക്ടർ മഹാരാഷ്ട്രയിലെ സത്താറ ജില്ലാ ആശുപത്രിയിൽ ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് തൊട്ടുമുമ്പ് ഇടത് കൈപ്പത്തിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ വനിതാ ഡോക്ടർ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്.
ഫൽട്ടാൻ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഡോക്ടർ തൻ്റെ ആത്മഹത്യയ്ക്ക് കാരണം എസ്.ഐ. ഗോപാൽ ബാദ്‌നെ ആണെന്ന് കൈപ്പത്തിയിലെ കുറിപ്പിൽ പറയുന്നു. “പോലീസ് ഇൻസ്പെക്ടർ ഗോപാൽ ബാദ്‌നെയാണ് എൻ്റെ മരണത്തിന് കാരണം. അയാൾ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ച് മാസത്തിലധികം എന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തു,” കുറിപ്പിൽ പറയുന്നു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നിർദ്ദേശത്തെ തുടർന്ന് എസ്.ഐ. ഗോപാൽ ബാദ്‌നെക്കെതിരെ നടപടിയെടുക്കുകയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
നേരത്തെ പരാതി നൽകിയിട്ടും നടപടിയില്ല
ആത്മഹത്യ ചെയ്യുന്നതിന് മാസങ്ങൾക്ക് മുമ്പ്, ജൂൺ 19 ന്, ഡോക്ടർ ഫൽട്ടാൻ റൂറൽ പോലീസ് ഡിപ്പാർട്ട്‌മെൻ്റിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഫൽട്ടാൻ സബ് ഡിവിഷണൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്പി) ഓഫീസിൽ പരാതി നൽകിയിരുന്നു. ഗോപാൽ ബാദ്‌നെ, സബ് ഡിവിഷണൽ പോലീസ് ഇൻസ്പെക്ടർ പാട്ടീൽ, അസിസ്റ്റൻ്റ് പോലീസ് ഇൻസ്പെക്ടർ ലാഡ്പുത്രെ എന്നിവരെയാണ് പരാതിയിൽ പേരെടുത്ത് പറഞ്ഞിരുന്നത്. “കടുത്ത സമ്മർദ്ദത്തിലായതിനാൽ ഈ ഗൗരവമായ വിഷയം അന്വേഷിച്ച് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന്” അവർ അന്ന് അപേക്ഷിച്ചിരുന്നു.
വനിതാ ഡോക്ടറുടെ ആത്മഹത്യ സംസ്ഥാനത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. പ്രതിപക്ഷ നേതാക്കൾ മഹാരാഷ്ട്രയിലെ മഹാസഖ്യ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. “സംരക്ഷകൻ തന്നെ വേട്ടക്കാരനാകുമ്പോൾ എങ്ങനെ നീതി ലഭിക്കും? നേരത്തെ പരാതി നൽകിയിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല?” എന്ന് സംസ്ഥാന കോൺഗ്രസ് നേതാവ് വിജയ് നാംദേവറാവു വഡെറ്റിവാർ ചോദിച്ചു.
കൂടുതൽ അന്വേഷണം ഉറപ്പ് നൽകിയ ബിജെപി സംസ്ഥാന വനിതാ പ്രസിഡൻ്റ് ചിത്ര വാഗ്, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും നടപടിയെടുക്കാത്തതിൻ്റെ കാരണം അന്വേഷിക്കുമെന്നും ഉറപ്പ് നൽകി. പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എൻസിപിയും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മീഷനും വിഷയത്തിൽ ഇടപെട്ട് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു.

