‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ, ജനങ്ങളെ വഞ്ചിച്ചാൽ റോഡിൽ പിടിച്ചു നിർത്തി ചോദ്യം ചെയ്യണം’

insight kerala

മൂന്നാർ∙ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി കേരളത്തിൽ വരട്ടെയെന്ന് വട്ടവട കോവിലൂരിൽ സംഘടിപ്പിച്ച കലുങ്ക് സൗഹൃദ സദസ്സിൽ സുരേഷ്ഗോപി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പിഎംഎവൈ പദ്ധതി വേണ്ടെന്നുവച്ച് ലൈഫ് മിഷനിൽ വീട് കൊടുക്കുമെന്ന് പറഞ്ഞ സംസ്ഥാന സർക്കാർ വാക്കു പാലിച്ചില്ലെന്നും, ജനങ്ങളെ വഞ്ചിക്കുന്നവരെ റോഡിൽ പിടിച്ചുനിർത്തി ചോദ്യം ചെയ്യണമെന്നും സുരേഷ് ഗോപി കലുങ്ക് സദസ്സിലാവശ്യപ്പെട്ടു.

വട്ടവട പഞ്ചായത്തിലെ 18 കുടുംബങ്ങൾക്ക് വീടു നിർമിച്ചു നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു. പിന്നാക്ക പഞ്ചായത്തായ വട്ടവടയിൽ റോഡ്, സ്കൂൾ, കൃഷി, വന്യമൃഗ ശല്യം, ആശുപത്രി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ജനങ്ങൾ പരാതിയായി മന്ത്രിക്ക് മുൻപിൽ അറിയിച്ചു. കലുങ്ക്‌ സദസ്സ് ആരംഭിക്കുന്നതിന് മുൻപ് സുരേഷ് ഗോപിയും സംഘവും മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചിരുന്നു.

ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റ് പി.പി.സാനു, ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ ഉപാധ്യക്ഷൻ നോബിൾ മാത്യു, ജില്ലാ ജനറൽ സെക്രട്ടറി അളകർരാജ്, നിയോജക മണ്ഡലം പ്രസിഡന്റ് പി.പി.മുരുകൻ, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് എം.രാമർ, ജില്ലാ സെക്രട്ടറി മനോജ് കുമാർ, ജില്ല വൈസ് പ്രസിഡന്റ് ഇ.കെ.മോഹനൻ, വട്ടവട പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.കുപ്പുസ്വാമി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article